Tuesday, June 30, 2009

മയിൽ പീലി കൂട്ടം

ഒരുപാടു കാലമായി ആഗ്രഹിക്കുന്നതാണ് അവരെ കുറിച്ചൊക്കെ എഴുതാൻ….
ആരൊക്കെയോ ചേർന്നു വിഷകന്യകയാക്കിയ ഒരു പെണ്ണിനെ കുറിച്ചും അവൾ കണ്ടിട്ടുള്ള, അറിഞ്ഞിട്ടുള്ള , അനുഭവിച്ചിട്ടുള്ള ഒരുപാടൊരുപാടു നന്മ മരങ്ങളെക്കുറിച്ചുമൊക്കെ…
ഇതൊരു കഥയാണൊ എന്നറിയില്ല…ഉള്ളിലെ മയിൽ പീലി കൂട്ടത്തിന്റെ ശബ്ദമാവാം…
കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും ആഘോഷമാക്കുന്ന , പാട്ടുകേട്ടാൽ കരയുന്ന ,സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന ഒരു വട്ടുകേസിന്റെ കുറെ ഭ്രാന്തുകളിൽ ഒരു ഭ്രാന്താവാം…
പക്ഷെ വരികൾക്കിടയിൽ എവിടെയെങ്കിലും കുറച്ചു കാര്യമുണ്ടാവും… കുറേ മണ്ടത്തരവും…..
എത്രത്തോളം അതു വായിക്കുന്നവരിലേയ്ക്ക് എത്തിയ്ക്കാനാവുമെന്നറിയില്ല…എന്നാലും ശ്രമിക്കാം…

അപ്പുവിനെ കുറിച്ചുതന്നെ ആയിക്കോട്ടെ ആദ്യം……

ഓർമ്മയിൽ അപ്പുവെന്നാൽ ആദ്യത്തെ ചിത്രം ഒരു ചിരിയാണ്…
കയ്യിൽ സ്ക്കൂൾ മുറ്റത്തുനിന്നും പ്യൂൺ കുട്ടേട്ടന്റെ കണ്ണിൽ പെടാതെ എങ്ങിനെയോ പൊട്ടിച്ചെടുത്ത ഒരു കുല റോസ് നിറത്തിലുള്ള കടലാസ്പൂക്കൾക്കിടയിൽ മറ്റൊരു പൂവായി ചിരിക്കുന്ന അപ്പു…..

എല്ലാവരും സ്ലേറ്റിൽ വച്ചുരയ്ക്കുന്ന പച്ചാ‍തണ്ടിനെ അദ്ഭുതത്തോടു കൂടി നോക്കി നിൽക്കുന്ന അഞ്ചു വയസ്സുകാരിയോട് സ്വകാര്യത്തിൽ, എന്നൽ ഒരൽ‌പ്പം ഗൌരവത്തോടുകൂടി തന്നെ,“ മണ്ടൂസ് ലുട്ടാപ്പി, അതു മഷിതണ്ടാണ്” എന്നു പറയുന്ന അപ്പു…
അമ്പലത്തിലെ പാൽ പായസം കിട്ടാൻ വേണ്ടി വടക്കേലെ പറമ്ബിൽ നിന്നും കിട്ടിയ മഞ്ചാടിക്കുരുവെല്ലാം അമ്മൂന് കൊണ്ടുത്തരുന്ന അപ്പു…
നടക്കുംബൊഴെല്ലാം തട്ടി തട്ടി വീണിരുന്ന കളികൂട്ടുകാരിയൂടെ കാലിൽ കമ്മ്യുണിസ്റ്റ് പച്ചായുടെ നീരൊഴിച്ച്, നീറി അവൾ കരഞ്ഞപ്പോൾ അവളേക്കാൾ ഉച്ചത്തിൽ കരഞ്ഞിരുന്ന അപ്പു...
ഒടുവിൽ ഒരു വൈകുന്നേരം കണ്ണുപൊത്തികളിക്കിടയിൽ ദൂരേയ്ക്കു ദൂരേയ്ക്കു മാഞ്ഞുപോയ അപ്പു…..
പോയപ്പോൾ കൂടെ കൊണ്ടുപോയത് ഒരു ബാല്യത്തിന്റെ മുഴുവൻ കൌതുകമാണ്.. ഒരുപാടുപേരുടെ ഇനിയും തോരാത്ത കണ്ണീരാണ്…
ഏറ്റവുമൊടുവിൽ ആരും ശ്രദ്ധിക്കാതെ പോയ ഒരു ബാല്യകാലസഖിയുടെ ആദ്യത്തെ താങ്ങും…..
നീ അറിയുന്നുണ്ടോ അപ്പു…? നിന്റെ മണ്ടൂസ് ലുട്ടാപ്പി എപ്പോഴോ വിഷകന്യകയായത്……
അവളെ വച്ചു നടത്തിയ ചൂതുകളികളിൽ ആനയും കുതിരയും ഏറ്റുമുട്ടിയത്….
അവൾക്കു ചുറ്റും ഈയ്യാംപാറ്റകളായി മനുഷ്യർ ചത്തൊടുങ്ങിയത്….
വരില്ലെന്നെല്ലാരും പറയുംബോഴും അറിയാം…….എത്ര യുഗങ്ങൾക്കപ്പുറത്തായാലും തിരിച്ചു വരാതിരിക്കാനാവില്ല നിനക്ക്…
നീ വരും…...അമ്മുവിന് മാത്രം കേൾക്കാനാവുന്ന മഴ പെയ്യിക്കുന്ന ഒരു രാഗമായി……..

പേരിടാനില്ല………………

ഉണർന്നപ്പോൾ ചെറിയൊരു ജലദോഷകോൾ… കണ്ണുതുറന്നത് എന്നത്തേയും പോലെ ദീപ്തിയുടെ കോട്ടൺ സാരിയുടെ ഉൽച്ചിലും , മറീനയുടെ ഒരിക്കലും തീരാത്ത സംശയങ്ങളും,മോക്ഷിയുടെ ഒന്നര വർഷമായിട്ടും ഇനിയും ഞങ്ങൾക്കു തിരിച്ച് അറിയാനായിട്ടില്ലാത്ത ഏതോ ഉത്തരേന്ത്യൻ ഭാഷയിലെ പ്രാർത്ഥനയും സുസ്മിയുടെ നിശബ്ദതയും സമം ചേർത്ത ഉണർത്തുപാട്ട് കേട്ടാണ്.
പത്തൊൻപതു പെൺകുട്ടികളും ഒരു കുളിമുറിയുമെന്ന സമസ്യയുടെ ഉത്തരം കണ്ടു പിടിക്കാൻ കിടക്കുബ്ബോൾ ഓർത്തു….
ഹോസ്റ്റ്ല് മുറിയിലെ അഞ്ചു പെൺകുട്ടികളുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങ്ളും പരിഭവങ്ങളും നിറഞ്ഞ ദിവസങ്ങൾക്കു വിട പറയാനായിരിക്കുന്നു…കൂടിവന്നാൽ 10 ദിവസം കൂടി…
ഓർമ്മയിലേക്കോടിയെത്തുന്നു മറ്റൊരു പെൺലോകം… നീളൻ വരാന്തയിൽ തമിഴും മലയാളവും തെലുങ്കും കന്നടയും ഹിന്ദിയും എല്ലാം നിറഞ്ഞാടിയിരുന്ന ഒരു ലോകം….ഭാഷകളും ശാസ്ത്രങ്ങളും അറിവുകളും അറിവുകേടുകളും പാട്ടും ഡാൻസും
തർക്കങ്ങളും കരച്ചിലുകളും സ്വവർഗ്ഗപ്രണയങ്ങളും ഇനിയും കെട്ടറുക്കാനാവാത്ത സുഹ്രത്ത്ബന്ധങ്ങളും രാവെളുപ്പിച്ചിരുന്ന ലോകം.
ശബ്ദമുണ്ടാക്കി ചിരിക്കുന്ന ,ഉച്ച്ത്തിൽ സംസാരിക്കുന്ന പെൺകുട്ടികളെയെല്ലാം സംശയദ്രിഷ്ടിയോടെ മാത്രം നോക്കിയിരുന്ന സന്ധ്യ ടീച്ച്ർ
നീളൻ വരാന്തയിൽ വച്ചിട്ടുള്ള നിലകണ്ണാടികളിൽ മുഖം നോക്കുന്ന 16കാരി പെൺകുട്ടികളുടെ ഉള്ളിലെ ചതുർത്ഥിയായിരുന്ന മീര ഭായി
നെഞ്ചിൽ ഒരുപാടു നൊംബരങ്ങളെ കെട്ടിയിട്ട് മുള്ള് കൊണ്ടൂ നെയ്ത വിരിയിട്ടു മൂടിയ ബിന്ദു ടീച്ച്ർ…
പണക്കാരുടെ സ്ക്കൂളിൽ ടീച്ച്ർ ആയി വന്നുപെട്ടു എന്നോർത്ത് വിലപിച്ചിരുന്ന, പാവപ്പെട്ട വീട്ടിൽ ജനിച്ചുപോയി എന്നത് ഒരു കുറ്റമായി സ്വയം കരുതിയിരുന്ന
ജാൻസി
ചെന്തമിഴിന് രൂപം കൊടുത്താലെന്നപോലെ സുന്ദരിയായിരുന്ന, സ്വന്തം വ്യക്തിത്വത്തിന് നന്മ എന്നൊരർഥ്ം കൂടി എഴുതി ചേർത്ത കനിമൊഴി..
അങ്ങനെ അങ്ങനെ ഒരുപാടു മുഖങ്ങൾ
പിന്നെ…………
പെണ്ണത്തത്തിന്റെ ഏറ്റവും ആഘോഷകാലത്തിനു നിറച്ചാർത്തേകിയ നൂറ് കണക്കിനു കൌമാരക്കാരികളും……………
വ്യാപാര ശാസ്ത്രവും തന്ത്രങ്ങളും പറഞ്ഞു കൊടുത്ത് നാളെയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കുന്ന തിരക്കിലെപ്പോഴാണ് അവളെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നോർമ്മയില്ല…
തിളങ്ങുന്ന മുഖവും ഉള്ളിലേക്കാഴ്ന്നിറങ്ങുന്ന കണ്ണുകളും എന്നുമുതലാണ് സ്റ്റാഫ് റൂമിലും ഹോസ്റ്റ്ലിലും ചർച്ചാവിഷയമായി തീർന്നത്…?

ഹോസ്റ്റലിൽ മെസ്സ് ഹാളിലാണ് ആ പേര് ആദ്യം കേട്ടത്. ലേഡി ഹിറ്റ്ലർ രാധിക ടീച്ച്റിനെ ചോദ്യം ചെയ്ത +2 കൊമേഴ്സിലെ പുതിയ അഡ്മിഷൻ…..ദീപശ്രീ രഘുറാം… പിക്കാൻ മിടുക്കി…നന്നായി ചിത്രം വരയ്ക്കും….സുന്ദരികുട്ടി….

സ്ക്കൂൾ ബസ്സിൽ കയറുംബൊഴും ഇറങ്ങുംബൊഴും പെൺകുട്ടികളിൽ കാമശാസ്ത്രത്തിന്റെ ബാലപാ‍്ങ്ങ്ൾ പരീക്ഷിക്കാൻ ശ്രമിച്ചിരുന്ന മുരുകന്റെ മുഖത്ത്, ബസ്സിൽ നിന്നും വലിച്ചിറക്കി നാലുവിരല്പാടു പതിപ്പിച്ചാണ് അവളാദ്യം ആ പെൺപടയുടെ കൈയ്യടി വാങ്ങിയത്. പതുക്കെ പതുക്കെ അവൾ സ്ക്കൂളിലെ പെൺകുട്ടികളുടെ ആ‍രാധനാപാത്രമായി….തെറ്റുകണ്ടാൽ മുഖം നോക്കതെ ചോദ്യം ചെയ്ത ശ്രീ ഞങ്ങളിൽ കുറേ പേരുടെയെങ്കിലും പ്രിയപ്പെട്ടവളായി.ചിലരുടെ കണ്ണിലെ കരടും……
അതുകൊണ്ടുതന്നെ,
ക്ലാസ്സ് ടെസ്റ്റിന് കോപ്പിയടിച്ചു എന്ന കുറ്റത്തിന് സന്ധ്യ ടീച്ച്ർ ശ്രീയെ ക്ലാസ്സിൽ നിന്നും പുറത്താക്കിയെന്നു കേട്ടപ്പോൾ , ആദ്യം തോന്നിയത് അവിടെ ചെല്ലാനാണ്. കാഴ്ച ഗംഭീരമായിരുന്നു.കണ്ടത് ഒരു ചെംബരുത്തി പൂവാണ്. രക്തത്തിൽ മുങ്ങികിടക്കുന്ന ഒരു പെൺകുട്ടിയാണതെന്നു തിരിച്ചറിഞ്ഞപ്പോൾ നെഞ്ചിലൊരു തീയാണ് തോന്നിയത്.
പിന്നെ…നഗരത്തിലെ ഏറ്റവും പ്രശസ്തമായ ആശുപത്രിയുടെ മുന്നിൽ വേദനയുടെ വായു ശ്വസിച്ചുകൊണ്ടു ശ്രീക്കു വേണ്ടി അറിയാവുന്ന ദൈവങ്ങളെ വിളിക്കുംബോൾ ആരുടെയൊക്കെയോ മൊഴികളിൽ നിന്നും പലതും കേട്ടു…. പതിനാലുവയസ്സുകാരി മകളെ വീട്ടിലാക്കി പോയൊരച്ച്ച്നും അമ്മയും തിരിച്ചു വന്നപ്പോൾ ആരൊക്കെയൊ ചേർന്ന് കടിച്ചു കുടഞ്ഞിട്ട ഒരു മകളെ കുറിച്ച്….ആരുടെയൊക്കെയൊ കാമത്തിനു പകരമായി അവളുടെ ഗർഭപാത്രം തന്നെ കൊടുക്കേണ്ടി വന്നത്… ഭ്രാന്തു കയറിയ മനസ്സിൽ സ്വന്തം അച്ചനെ പോലും ഭയപ്പാടോടെ നോക്കിയിരുന്നത്…..

ഒടുവിൽ കാർന്നു തിന്നുന്ന ഓർമ്മകളിൽ നിന്നും അർത്ഥ്മില്ലാത്ത കുറ്റപ്പെടുത്തലുകളിൽ നിന്നും രക്ഷപ്പെടാൻ മഹാനഗരത്തിലേയ്ക്കു പറിച്ചു നടാൻ നോക്കിയ ഒരു കുടുംബം.

‍ആ ആശുപത്രികിടക്കയിൽ നിന്നും പിന്നെ ശ്രീ ഞങ്ങൾക്കിടയിലേയ്ക്കു വന്നില്ല. ആ മുറിയിൽ തന്നെ ജീവനൊടുക്കി ദുരിതങ്ങളോടു വിട പറഞ്ഞു അവൾ….. സഹതാപത്തെ എന്നും ഭയന്നിരുന്നിരിന്നു അവൾ…സഹതപിക്കാനൊട്ടും ഇട നൽകാതെ തന്നെ അവൾ കടന്നു പോയി...ജീവിച്ചിരുന്ന എണ്ണപ്പെട്ട നിമിഷങ്ങളിലൂടെ ഇന്നും അവൾ സാനിധ്യമറിയിച്ചുകൊണ്ട്…ഇനിയും മരിച്ചിട്ടില്ലത്ത ഒരു പിടി മനസ്സുകളിലൂടെ…..
ഏതു ലോകത്തും നിനക്കു മോക്ഷം കിട്ടും ശ്രീ…..ഭൂമിയിലേറ്റവും നിഷ്ക്കളങ്കമായി നിന്നെ പ്രണയിച്ച, അടർന്നു പോയിട്ടും നിന്റെ ആത്മാവിനെ ആവാഹിച്ചു കുടിയിരുത്തിയ ഒരു പാവം നസ്രണി ചെക്കന്റെ പ്രാർത്ഥന കാത്തോളും നിന്നെ…..
ശ്രീക്കു വിട. പേരറിയാത്ത നൂറു നൂറു പെണ്ണുങ്ങളുടെ കണ്ണീരിനിയും ബാക്കി കിടക്കുന്നു......